About Me

My photo
A person who loves to read, write, sing and share thoughts.

Friday, July 18, 2008

അവന്‍ വീണ്ടും...

അവന്‍ വീണ്ടും എന്നെ തേടിയെത്തി.
ബാല്യത്തില്‍ ഒരു പെരുമഴക്കാലത്തായിരുന്നു ആദ്യമായെന്നെ കാണാനെത്തിയത്. പിന്നീട് പൊരിവേനലിലും കൊടും തണുപ്പിലും അവനെന്‍റെയടുത്തെത്താതിരിക്കാന്‍ ആയില്ല. പിന്നെയൊരു കൊയ്ത്തുകാലത്തു വൈക്കോല്‍ കൂട്ടത്തിനിടയില്‍ ഒളിച്ചുകളിച്ച നാള്‍ രാത്രി വീണ്ടും അവനെത്തി. എന്‍റെ രക്ഷിതാക്കള്‍ അവനെ എന്നില്‍ നിന്നുമകറ്റാന്‍ വല്ലാതെ പാടുപെട്ടു. എങ്കിലും പലപ്പോഴായി എന്നെ തളര്‍ത്തിക്കൊണ്ട് അവന്‍ വന്നുകൊണ്ടിരുന്നു. അവന്‍റെ സാന്നിദ്ധ്യം എന്നെ ശ്വാസം മുട്ടിച്ചു. അവനൊരിക്കലും വരാതിരുന്നെങ്കിലെന്നു ഞാന്‍ ആശിച്ചു. അതിനായി എത്ര കയ്പ്പുനീര്‍ കുടിക്കാനും ഞാന്‍ ഒരുക്കമായിരുന്നു. പലരെയും ഞങ്ങള്‍ സമീപിച്ചു.
കൌമാരത്തില്‍ അവന്‍ എന്തുകൊണ്ടോ എന്നില്‍ നിന്നും അകന്നു നിന്നു. എങ്കിലും തീര്‍ത്തും ഒഴിവാക്കാനായില്ല. കോരിച്ചൊരിയുന്ന മഴയും മരം കോച്ചുന്ന തണുപ്പും എന്നോടൊത്തു ചെലവിടാന്‍ എത്തി. പിന്നീടെന്നോ അവന്‍ എന്നില്‍ നിന്നും പൂര്‍ണ്ണമായും അകന്നുപോയി എന്നുതന്നെ ഞാന്‍ വിശ്വസിച്ചു. എന്‍റെ മനസ്സില്‍ പുതിയ നിറക്കൂട്ടുകള്‍ വന്നതോടെ അവനെ ഞാന്‍ മറന്നു. അവനെ കുറിച്ച് ആരെങ്കിലും ചോദിച്ചപ്പോഴൊക്കെ ചെറുപ്പകാലത്തെ ഒരോര്‍മ്മ മാത്രമായി ചിത്രീകരിച്ചു.
രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവനെന്‍റെ ചുറ്റുവട്ടത്തെവിടെയോ ഉള്ളതായി എനിക്ക് തോന്നിത്തുടങ്ങി. വീണ്ടും എന്നെത്തേടിയെത്തുമോ എന്ന് ഞാന്‍ ഭയപ്പെട്ടു. അവനെ ഒഴിവാക്കാനുള്ള എന്‍റെ ശ്രമങ്ങളെയെല്ലാം വിഫലമാക്കിക്കൊണ്ട് അവന്‍ എന്നെ കണ്ടെത്തുകതന്നെ ചെയ്തു. എന്‍റെ രാത്രികള്‍ നിദ്രാവിഹീനങ്ങളായി. എത്ര ശ്രമിച്ചിട്ടും വിട്ടുപോവാന്‍ കൂട്ടാക്കാത്ത അവന്‍റെ സാന്നിദ്ധ്യം എന്‍റെ പ്രിയപ്പെട്ടവര്‍ക്കും അസൌകര്യമാകുമെന്നു ഞാന്‍ ഭയന്നു. പക്ഷെ അവരെല്ലാം എന്‍റെ അവസ്ഥകണ്ട് നിസ്സഹായരായി നോക്കിനിന്നു വേദനിച്ചു.

അവനെ ഞാന്‍ ഒരിക്കലും സ്നേഹിച്ചിരുന്നില്ല. എങ്കിലും എന്‍റെ നെഞ്ചിനുള്ളില്‍ എന്നുമൊരു പ്രാവായ്‌ കുറുകിക്കൊണ്ടിരുന്നു. അവന്‍ വീണ്ടും വരുമെന്നറിഞ്ഞിരുന്നെങ്കില്‍ ഞാനൊരിക്കലും മറ്റാരുടെയും ജീവിതപങ്കാളിയാകുമായിരുന്നില്ലല്ലോ...
എന്‍റെ ധര്‍മ്മസങ്കടം കണ്ടെങ്കിലും അവന്‍ എന്നെ ഉപേക്ഷിച്ചുപോയിരുന്നെങ്കിലെന്നു ഞാന്‍ കൊതിച്ചു. എത്ര ആട്ടിയകറ്റിയിട്ടും അവന്‍ വീണ്ടും വീണ്ടും വരുന്നു.. എന്‍റെയോ എന്‍റെ പ്രിയപ്പെട്ടവരുടെയോ കണ്ണീര്‍ അവന്‍ കാണുന്നതെയില്ല.. അല്ലെങ്കില്‍ തന്നെ എന്നാണു അവന്‍ മറ്റുള്ളവരുടെ മനസ്സറിഞ്ഞിട്ടുള്ളത്?

അവനെ അകറ്റാനായി വിദഗ്ധരുടെ അഭിപ്രായം തേടിയപ്പോള്‍ ചെറുപ്പകാലത്തു തന്നെ അവനെതിരെ ശരിയായ നടപടി എടുക്കാതിരുന്നതിനു എന്‍റെ രക്ഷിതാക്കളെ അവര്‍ കുറ്റപ്പെടുത്തി.
ഇന്നു ഞാന്‍ അവനെ അകറ്റി നിറുത്താനുള്ള വഴി കണ്ടെത്തുക തന്നെ ചെയ്തു. എന്‍റെ മഴമോഹങ്ങളെയും മഞ്ഞിന്‍കനവുകളെയും കൊതിയൂറും ഐസ്ക്രീമിനെയും മാറ്റിനിറുത്തിയും, ചെറുവിരലോളംപോന്ന കുഞ്ഞുകുപ്പിയിലെ പഞ്ചാരമണികള്‍ മുടങ്ങാതെ നുണഞ്ഞും അവനെതിരെയുള്ള യുദ്ധം ഞാന്‍ തുടരുന്നു.


5 comments:

Unknown said...

kollaaaamm.....

enthoru suspensayirunnu!!!!

Unknown said...

nannayittundu....end ... sherikkum kalakki!!

jayasree said...

valare nannayirunnu... suspense aavasanam vare nila nirthi

നിരക്ഷരൻ said...

"അല്ലെങ്കില്‍ തന്നെ എന്നാണു അവന്‍ മറ്റുള്ളവരുടെ മനസ്സറിഞ്ഞിട്ടുള്ളത്? "

ഇതൊക്കെയായിട്ടും അവനെ ശാപവാക്കുകള്‍ കൊണ്ട് പൊതിയുന്നത് എനിക്കീ പോസ്റ്റില്‍ കാണാനായില്ല. ഇനി അവനും അത് മനസ്സിലാക്കി അകന്നുപോകും.ആ ഹോമിയോ മരുന്നുകള്‍ അവനെ എന്നെന്നേയ്ക്കും അകറ്റി നിര്‍ത്തട്ടെ എന്നാശംസിക്കുന്നു.
എല്ലാം ശരിയാകും. എല്ലാം....

Sanal Nambiar said...

Very nice.. I Like it ...