About Me

My photo
A person who loves to read, write, sing and share thoughts.

Tuesday, October 6, 2009

അപ്രത്തമ്മ

അപ്രത്തമ്മയുടെ യഥാര്‍ത്ഥപേര് യശോദയമ്മ എന്നായിരുന്നു എന്ന് ഞാന്‍ അറിഞ്ഞത് വര്‍ഷങ്ങളേറെ കഴിഞ്ഞാണ്. ഈയുള്ളവള്‍ ജനിക്കുന്നതിനൊക്കെ വളരെമുന്‍പ് അച്ഛനും അമ്മയും എന്‍റെ മൂത്തചേച്ചിയും മാത്രമുണ്ടായിരുന്ന കാലത്ത് അവര്‍ താമസിച്ചിരുന്ന വാടകവീടിനു എതിരെയുള്ള വീട്ടിലെ ഗൃഹനാഥയായിരുന്നു യശോദയമ്മ. അച്ഛനുമമ്മയും ജോലിക്ക് പോകുമ്പോള്‍ കൈക്കുഞ്ഞായിരുന്ന ചേച്ചിയെ അവരുടെ അടുത്തായിരുന്നുവത്രേ നിര്‍ത്തിയിരുന്നത്. അങ്ങനെയാണ് അവര്‍ "അപ്രത്തമ്മ" ആയത്‌. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ഞങ്ങളുടെ കുടുംബം അവിടുന്ന് കുറച്ചകലെയായി ഒരു വീട് വാങ്ങി താമസം മാറി. അവിടെയായിരുന്നു ഞാനും മറ്റു സഹോദരങ്ങളും ജനിച്ചത്‌.

താമസം മാറിയെങ്കിലും ചേച്ചി സമയം കിട്ടുമ്പോഴൊക്കെ അപ്രത്തമ്മയെ പോയി കണ്ടിരുന്നു. മിക്കവാറും കൂടെപോവുന്നത് ഞാനായിരിക്കും. എന്‍റെ ഓര്‍മ്മയില്‍ അപ്രത്തമ്മ എന്നും ഉമ്മറത്തെ ചാരുകസേരയില്‍ പതിഞ്ഞിരുന്നിരുന്ന വെളുത്തു തടിച്ച ഒരു സുന്ദരരൂപമാണ്. കരിമഷി കൊണ്ട് കറുപ്പിച്ച സുന്ദരമായ കണ്ണുകളും പ്രായം കൊണ്ട് കുറേശ്ശെ തൂങ്ങി തുടങ്ങിയതെങ്കിലും ഉരുണ്ടുതുടുത്ത കവിളുകളും കാരുണ്യവും വാത്സല്യവും തുളുമ്പുന്ന നോട്ടവും ചിരിയുമൊക്കെയുള്ള ആ വട്ടമുഖത്ത് നിന്നും കണ്ണെടുക്കാന്‍ തോന്നിയിരുന്നില്ല.

"ഓ.. ഇന്‍റെ കുട്ടീംണ്ടോ? എത്രെലെക്കാ നീയിപ്പോ? നന്നായി പഠിക്കണംട്ടോ.. "

പിന്നെ സല്‍ക്കാരമാണ്. ശര്‍ക്കര ഇട്ടുണ്ടാക്കുന്ന 'വെല്ലക്കാപ്പി' അപ്രത്തമ്മേടെ പ്രത്യേകതയായിരുന്നു. എന്തെങ്കിലുമൊക്കെ പലഹാരങ്ങളുമായി അടുക്കളയില്‍നിന്നും പതിയെ പതിയെ നീണ്ട ഇടനാഴിയിലൂടെ നടന്നുവന്ന് എന്നെ അരികിലേക്ക് പിടിച്ചടുപ്പിച്ച്‌ കൈയില്‍ പലഹാരം വെച്ചുതരും. ചേച്ചിയോട് അപ്രത്തമ്മയ്ക്കുള്ള വാത്സല്യം അളവില്ലാത്തതായിരുന്നു.

"നെനക്കറിയ്യോ.. ഇദെന്ടെ കുട്ട്യാ... ഞാനാ ഇവളെ വളര്‍ത്യേത്.. എപ്പളും ഇന്‍റെ കൂടേന്നെ ഇരിക്കുള്ളൂ... അപ്പൊ നീയൊന്നും ജെനിച്ചിട്ടുംകൂടി ഇല്ല്യാ... "

പലതവണ കേട്ടതെങ്കിലും പഴയകഥകള്‍ അപ്രത്തമ്മയുടെ ശബ്ദത്തില്‍ ആ മുഖത്ത്‌ നോക്കിയിരുന്നു കേള്‍ക്കാന്‍ ഞാനിഷ്ടപ്പെട്ടു. ഭൂതകാലസ്മരണകള്‍ തിങ്ങി ആ ശബ്ദം നേര്‍ത്ത് ഇല്ലാതാവുമ്പോഴേക്കും അപ്രത്തമ്മേടെ കണ്ണുകളോട് സഖ്യം പ്രഖ്യാപിച്ചുകൊണ്ട് ചേച്ചിയുടെ കണ്ണുകളും നനഞ്ഞിരിക്കും.

"ശ്ശൊ.. ന്റെ കുട്ടിക്ക് ഒരു വെല്ലപ്പൊട്ടെങ്കിലും കൊടുക്കട്ടെ.."
പലഹാരം ഒന്നുമില്ലാത്ത ദിവസങ്ങളില്‍ അപ്രത്തമ്മ വായില്‍ വെച്ചുതരുന്ന ശര്‍ക്കരകഷ്ണത്തിന് പ്രതിഫലം ആഗ്രഹിക്കാത്ത വാത്സല്യത്തിന്റെ മധുരമായിരുന്നു.

പിന്നീട് കാണുമ്പോള്‍ അപ്രത്തമ്മ അവശയായിരുന്നു. കാലം സമ്മാനിച്ച ചുളിവുകളും ക്ഷീണവും നിറഞ്ഞ മുഖത്തേക്കു നോക്കി ആ കൈയില്‍ പതുക്കെ പിടിച്ചുകൊണ്ടു ചോദിച്ചു, "അപ്രത്തമ്മക്ക് എന്നെ മനസിലായോ?"

മുഖത്ത് നിറഞ്ഞ ചിരി! "ന്തേ അങ്ങനെ ചോദിച്ചേ? ന്നെ അപ്രത്തമ്മേന്നു വിളിക്കാന്‍ നിങ്ങളല്ലാതെ വേരെയാരാ ള്ളത്? "

കിടക്കയില്‍നിന്നും പതിയെ എഴുനേറ്റുചെന്ന് അടുക്കളയില്‍നിന്നും വെല്ലകഷണം എടുത്തുതന്നിരുന്നെങ്കില്‍ എന്നു വെറുതെ ആശിച്ചുനില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് വല്ലതും കൊടുക്കാന്‍ മകളോട് ആവശ്യപ്പെടുന്നത് കേട്ടു.

പിന്നീടെന്നോ എന്നെത്തേടിയെത്തിയ നാട്ടുവിശേഷങ്ങളില്‍ അപ്രത്തമ്മയുടെ വിയോഗവും ഉണ്ടായിരുന്നെങ്കിലും ആ പഴയ വീടിന്റെ ഉമ്മറത്തെ ചാരുകസേരയില്‍ നിറസാന്നിദ്ധ്യമായി ആ വാത്സല്യത്തിന്റെ വെല്ലപ്പൊട്ട് ഇന്നും ഉണ്ടെന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം.

7 comments:

jayasree said...

mathurikkum ormakal.. aprathamma peru ishtayi..ithu pole palarudeyum sherikkulla peru ariyarilla

ramanika said...

വാത്സല്യത്തിന്റെ വെല്ലപ്പൊട്ട് ഇന്നും ഉണ്ടെന്നു വിശ്വസിക്കാനാണ് എനിക്കും ഇഷ്ട്ടം !!!

OpenThoughts said...

ങും ..ഒരു പാട് അനുഭവങ്ങള്‍ ...!
വീട്ടു വരാന്തകളിലെ വിളക്കുകള്‍ക്കു വെളിച്ചം കുറഞ്ഞു കൊണ്ടേയിരിക്കുന്നു.

സസ്നേഹം,
- ഓപ്പണ്‍ തോട്സ്

Anonymous said...

Orikkalum kittatha shanthiyude theeram thediyulla yathrayil valavu thirinjal kaanunna vazhiyambalangal..Avayude kulirmayum sukhavum jeevithangalil ninnu marayumbol jeevitham kari pidikkunnu...Vilakkukal anayathirikkatte..Manassilenkilum..

പകല്‍കിനാവന്‍ | daYdreaMer said...

'അപ്രത്തമ്മ' നൊമ്പരപ്പെടുത്തുന്നു..!

വയനാടന്‍ said...

വാൽസല്യത്തിന്റെ ആ വെല്ലപ്പൊട്ട്‌ ഉമ്മരത്തെ ചാരു കസേരയിൽ അങ്ങനെ തന്നെയിരിക്കട്ടേ..

ശിവകാമി said...

വായിച്ചു പോയവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദിയും സന്തോഷവും അറിയിക്കട്ടെ..
സസ്നേഹം
ശിവകാമി