About Me

My photo
A person who loves to read, write, sing and share thoughts.

Saturday, May 28, 2016

അമ്മയോർമ്മകൾ *

അമ്മയോർമ്മകൾ - എന്ത് എങ്ങനെ എഴുതിത്തീർക്കും എന്നാണ് ആദ്യം ചിന്തിച്ചത്. ഒരോർമ്മ.. ഏറ്റവും പ്രിയപ്പെട്ടത്.. അങ്ങനെ ഒന്ന് തിരഞ്ഞെടുക്കാനാവുമോ ഏതെങ്കിലും മകനോ മകൾക്കോ? അറിയില്ല..
പിടിച്ചിരുത്തി ഉപദേശിക്കുക, അച്ചടക്കം പഠിപ്പിക്കുക, മാർക്ക് കുറഞ്ഞാൽ വഴക്ക് പറയുക, ശിക്ഷിക്കുക ഇതിനൊന്നും അമ്മക്ക് സമയം കിട്ടിയിട്ടില്ല. വെളുപ്പിനെ കുളിച്ച് കാപ്പി രണ്ടിറക്ക് കുടിച്ചെന്നു വരുത്തി രണ്ടും മൂന്നും ബസ് കയറിയും നടന്നും ജോലിക്ക് പോയി രാത്രിയിൽ ഒരു കുമ്പിൾ കടലയുമായി തിരിച്ചെത്തുന്ന അമ്മയെ ശരിക്കും കാണുന്നത് അത്താഴത്തിന് ഊണുമേശയിലെത്തുമ്പോഴായിരുന്നു. ഞങ്ങളുടെ സ്കൂൾ വിശേഷങ്ങൾ അന്വേഷിക്കും. അന്നൊക്കെ കൂടുതൽ അടുപ്പവും സ്വാതന്ത്ര്യവും ചേച്ചിമാരോടായിരുന്നു. അമ്മയുടെ കൂടെ കിടക്കാൻ വിളിക്കുമ്പോൾ ഇടനാഴിയിൽ ഒരുമിച്ചുകിടക്കുന്ന ചേച്ചിമാരുടെ തമാശകളിലേക്കായിരുന്നു മനസ് നീണ്ടിരുന്നത്. മാത്രമല്ല അമ്മയുടെ അടുത്തുകിടന്ന് ഉറക്കം പിടിച്ചുവരുമ്പോഴാവും ഒരു പേനോ ഈരോ വലിച്ചെടുത്തു വേദനിപ്പിക്കുക! പഠനവും ഉദ്യോഗവും ഒക്കെയായി നാടുവിട്ടപ്പോഴായിരുന്നു മുടിയിഴയിൽ ഇഴയുന്ന വിരലുകളെ.. സങ്കടം വരുമ്പോൾ മുഖമമർത്തുന്ന നെഞ്ചിലെ അമ്മമണത്തെ.. സ്വരത്തിന്റെ അറ്റത്ത് ഒരു വിങ്ങലൊളിപ്പിച്ച വിളിയെ ഒക്കെ കൊതിച്ചുപോയത്.
ഞാൻ കയറിയ ബസ്‌ കണ്ണിൽ നിന്നും മായുന്നതുവരെയും അമ്പലമുറ്റത്ത്‌ നോക്കിനിൽക്കുന്ന രൂപം ഓർക്കുമ്പോഴൊക്കെ ഓടിപ്പോയി എസ് ടി ഡി ബൂത്തിൽ കയറി സമയം പോലും നോക്കാതെ നമ്പർ കറക്കുമ്പോൾ അങ്ങേത്തലക്കൽ ആദ്യത്തെ ബെല്ലിനുതന്നെ മറുപടി കിട്ടും, "നീയങ്ങെത്തിയിട്ട് വിളിച്ചില്ലല്ലോ എന്നോർത്തിരിക്കുവായിരുന്നു" എന്ന്. പ്രായം കൂടുംതോറും ഓരോ മകളും അമ്മയുടെ ഹൃദയതാളം അറിഞ്ഞുതുടങ്ങും. അന്നാണ് ഓരോന്നിനും ഓടി ആ നെഞ്ചിൽ മുഖമൊളിപ്പിക്കാൻ കൊതി കൂടുന്നത്.
എന്നാൽ അമ്മ എത്രത്തോളം എന്നെ അറിഞ്ഞിരുന്നു എന്ന് മനസിലാക്കിയത് പ്രണയകാലത്തായിരുന്നു. അങ്ങനെ ഒന്നുമില്ല എന്ന് വിശ്വസിപ്പിച്ച്, ദൂരെയുള്ള ആളോട് രഹസ്യമായി ആശയവിനിമയം നടത്തിവന്ന കാലം. ഒരു കല്യാണാലോചന വളരെ ബലപ്പെട്ടു. പറയുന്ന ഒഴിവുകഴിവുകൾ ഒന്നും വിലപ്പോവുന്നില്ല. അവർക്ക് അപൂർവമായി ചേർന്നുകിട്ടിയ ജാതകമാണത്രെ. വിടാൻ ഉദ്ദേശമില്ല. കാത്തിരിക്കാൻ തയ്യാർ. ഞാൻ ആളെ വിവരമറിയിച്ചു. നല്ല ജോലിയൊന്നും ആയിട്ടില്ല. അതുകൊണ്ട് ഇനിയെല്ലാം വിധിക്ക് വിടാനായിരുന്നു അവിടത്തെയും തീരുമാനം. എന്റെ മൌനം വളർന്നപ്പോൾ അമ്മ വിളിച്ചു. "എന്താ നിനക്ക് പഴയതിൽ നിന്ന് പുറത്തുവരാനാണോ പ്രശ്നം?" തുറന്ന ചോദ്യം കേട്ട് ഞെട്ടിപ്പോയി. അവ്യക്തമായി ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളൂ ഞാൻ. അമ്മ ഒന്നും പറയാതെ ഫോൺ വെച്ചു. ദേഷ്യം വന്നുവെന്നാണ് കരുതിയത്. എന്നാൽ അപ്പോൾ തന്നെ അവരെ വിളിച്ചു താല്പര്യമില്ല എന്ന് ഉറപ്പിച്ചു പറഞ്ഞുവെന്ന് അന്ന് വൈകിട്ട് ചേച്ചി പറഞ്ഞപ്പോൾ ഹൃദയത്തിനുള്ളിൽ അമ്മ ഒരു ദേവതയാവുന്നതറിഞ്ഞു. പിന്നീടെപ്പോഴോ അതിനെ കുറിച്ച് പറഞ്ഞപ്പോൾ അലസമായി പറഞ്ഞത് ഇത്രേള്ളൂ. "എന്റെ കുഞ്ഞിന്റെ മനസറിയില്ലെങ്കിൽ പിന്നെ ഞാനെന്തിനാ അമ്മയെന്നും പറഞ്ഞിരിക്കുന്നെ?" അമ്മ വലിയൊരു പാഠമാണ്.

--------------------
*(മെയ് ലക്കം ഈമഷിയിൽ പ്രസിദ്ധീകരിച്ചത്)

അവൾക്കും ഈ ഭൂമിയിൽ സ്വതന്ത്രമായി നടക്കാൻ അർഹതയുണ്ട്

"നിന്നെയെനിക്ക് ഇപ്പോൾ എന്ത് വേണമെങ്കിലും ചെയ്യാം.. ഒരാളും ചോദിക്കില്ല!" കുറെ നാൾ പ്രേമാഭ്യർത്ഥനയുമായി പിറകെ നടന്നവൻ ഒരിക്കൽ ലഞ്ച് ബ്രേക്കിൽ കോളേജിലെ ചുവരോട് ചേർത്ത് തടഞ്ഞുനിർത്തി കണ്ണിൽ നോക്കി ഭീഷണിപ്പെടുത്തിയപ്പോൾ നിരാലംബയായി ചുറ്റും നോക്കി. വിരണ്ടു നിസ്സഹായരായി നിൽക്കുന്ന കൂട്ടുകാരെയും, 'ഓ ഇതൊക്കെ നാറ്റക്കേസാ, അവരായി അവരടെ പാടായി' എന്ന മട്ടിൽ  നിസ്സംഗമായി കടന്നുപോയവരെയും കണ്ടതോടെ അവൻ പറഞ്ഞത് സത്യമാണെന്ന് ഒരു നിമിഷം ഞാനും കരുതി. കണ്ണിൽ ഇരുട്ട് കയറുന്നുണ്ടോ.. പാടില്ല..!!! എനിക്കുവേണ്ടി പൊരുതാൻ ഞാനേയുള്ളൂ.  എന്റെ ചെറുവിരലിലെങ്കിലും തൊട്ടാൽ സർവശക്തിയുമെടുത്ത് പ്രതികരിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചുനിന്നെങ്കിലും അനുനിമിഷം തളർന്നുപോവുന്ന മനസ് എന്നെ പരീക്ഷിച്ചുകൊണ്ടിരുന്നു.
"കൈ മാറ്റ് എനിക്ക് പോണം" ക്രൂരമായി ഇറുകിയ ആ കണ്ണുകളിലേക്ക് തറപ്പിച്ചുനോക്കി പരമാവധി ശക്തിയോടെ പറഞ്ഞെങ്കിലും ചിലമ്പി പുറത്തുവന്നു സ്വരം.. അതിലവൻ വിരണ്ടു എന്ന് എനിക്ക് തോന്നിയതേയില്ല.
ആൾക്കൂട്ടത്തെ ശ്രദ്ധിച്ചിട്ടോ എന്തോ ഒന്ന് ശങ്കിച്ച് കയ്യെടുത്ത് എന്നെ സ്വതന്ത്രയാക്കി, പടിക്കെട്ടുകൾ കയറി ക്ലാസ്സിലേക്ക് പിടഞ്ഞോടുമ്പോൾ പിന്നിൽനിന്നും പിന്നെയും വന്ന ഭീഷണി ബഹളത്തിൽ കാതിൽ വീണില്ല. അല്ല.. കണ്ണിലൂടെ ഇരമ്പിയിറങ്ങിയ സ്വന്തം അപമാനത്തിന്റെയും സങ്കടത്തിന്റെയും തിരയിളക്കം മാത്രമേ എനിക്ക് കേൾക്കാനായുള്ളൂ.

ആണുങ്ങളില്ലാത്ത വീട്ടിൽ എല്ലായ്പ്പോഴും അരക്ഷിതബോധത്തോടെ മാത്രമേ ഞാൻ വളർന്നിട്ടുള്ളൂ. എന്റെ നാട്ടുകാർക്ക് അച്ഛനോടുള്ള ബഹുമാനം കൊണ്ടുണ്ടായ സ്നേഹവും കരുതലും ആവോളം അനുഭവിച്ചിരുന്നു  എങ്കിലും ബസിലും ട്രെയിനിലും  ചുറ്റുമുള്ള നോട്ടങ്ങളെ ഭയന്ന് സമാധാനമില്ലാതെപോയ എത്രയോ യാത്രകളിൽ ബാഗിനകത്തെ സേഫ്റ്റിപിന്നിൽ വിരലമർത്തി ഇരുന്നിട്ടുണ്ട്. പിൻസീറ്റിൽ നിന്നും ആരെങ്കിലും മുന്നോട്ടാഞ്ഞിരുന്നാൽ തീർന്നു! നെഞ്ചിടിപ്പ് അടുത്തുള്ളവർക്ക് പോലും എണ്ണിയെടുക്കാം. ദൂരയാത്രകളിൽ അരികത്തുകൂടി കടന്നുപോവുന്ന ഒരു വസ്ത്രമുലച്ചിൽ പോലും എന്നെ ജാഗരൂഗയാക്കിയിരുന്നു. അസ്വസ്ഥയാക്കിയിരുന്നു.

അതുകൊണ്ടുതന്നെ അയൽക്കാർ പോലും സഹായത്തിനില്ലാതെ തനിച്ചു കഴിഞ്ഞ ഒരമ്മയുടെയും മോളുടെയും അവസ്ഥ മനസിലാവും. അടച്ചുറപ്പില്ലാത്ത വീടിന് പുറത്തെ ഓരോ കാൽ പെരുമാറ്റവും അവരെ മനോരോഗി ആക്കിയില്ലെങ്കിലെയുള്ളൂ അത്ഭുതം.

"എന്നോട് കളിക്കല്ലേ.. കളിച്ചാൽ ഞാൻ പച്ചമാങ്ങാ തീറ്റിക്കും!"
പല സിനിമകളിലെയും തന്റേടിയായ നായികയോട് നായകന്റെ ഭീഷണി/ വിരട്ടൽ/വെല്ലുവിളി ആണിത്. എത്ര വൃത്തികെട്ട മനോഭാവം ആണെന്ന് പോലുമോർക്കാതെ എല്ലാവരും കയ്യടിക്കും. പെണ്ണുങ്ങൾ പോലും  ചൂളി വായപൊത്തി ചിരിക്കും.
എന്നാൽ അതൊക്കെ കേട്ട് വളരുന്ന കുട്ടികളും നമ്മുടെ കൂടെയുണ്ടെന്ന് ഓർക്കാറുണ്ടോ ?
തമാശയായിട്ടായാലും കാര്യമായിട്ടായാലും പെണ്ണിനെ ഒതുക്കാൻ അവളെ ശാരീരികമായി കീഴടക്കുകയാണ് ഏറ്റവും പറ്റിയത് എന്ന് മനസ്സിൽ ഉറപ്പിക്കുകയല്ലേ ഇത്?
നമ്മുടെ തലമുറയെ ഇനി മാറ്റാനാവില്ല, സ്വയം മാറുകയല്ലാതെ. എന്നാൽ കുഞ്ഞുങ്ങളെ.. പ്രത്യേകിച്ചും ആൺകുട്ടികളെ പെൺകുട്ടി അഥവാ പെണ്ണ് എന്നത് എതിർലിംഗം മാത്രമാണ്, ശാരീരികമായോ മാനസികമായോ പീഡിപ്പിച്ചു തോൽപ്പിക്കേണ്ട എതിരാളി അല്ല എന്ന് പറഞ്ഞു പഠിപ്പിക്കണ്ടേ?


സ്ത്രീ അമ്മയാണ്, മഹാലക്ഷ്മിയാണ്, മഹാമായയാണ് എന്നൊന്നും വണങ്ങിയില്ലെങ്കിലും തന്നെപ്പോലെത്തന്നെ ഹൃദയവും തലച്ചോറും കരളുമുള്ള ഒരു മനുഷ്യനാണ്, അവൾക്കും ഈ ഭൂമിയിൽ സ്വതന്ത്രമായി ആരെയും ഭയക്കാതെ നടക്കാൻ അർഹതയുണ്ട് എന്ന് മനസിലാക്കി സഹജീവിയോട്‌ കാട്ടുന്ന കരുണ മാത്രം കൊടുത്താൽ മതി.